Thursday, April 12, 2007

ദിവ്യദേശങ്ങള്‍ - 5. തൃക്കൊടിത്താനം

കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയ്ക്കടുത്തായി കാണപ്പെടൂന്ന ഒരു സുരസുന്ദര വിഷ്ണു ധാമമാണ് തൃക്കൊടിത്താനം ശ്രീ അദ്ഭുത നാരായണ ക്ഷേത്രം. തിരുവല്ലയില്‍ നിന്ന് കോട്ടയം പോകുന്ന റൂട്ടില്‍ ചങ്ങനാശ്ശേരിയിലിറങ്ങി രണ്ട് മൈല്‍ കിഴക്കോട്ട് യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. ഇവിടെയും താമസ സൌകര്യങ്ങള്‍ വളരെക്കുറവാണ് എന്നാല്‍ തിരുവല്ലയിലോ ചങ്ങനാശ്ശേരിയിലോ താമസിയ്ക്കാവുന്നതാണ് .
പാണ്ഡവരില്‍ ഇളയസന്തതിയായ സഹദേവനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതും ആരാധിച്ച് പോന്നതും.സൂര്യവംശ രാജാവായ രുക്മാഗദന് ഭഗവാന്‍ ഇവിടെ ദര്‍ശനം നല്‍കിയിട്ടുണ്ട്. പ്രജാതത്പരനായിരുന്ന രുക്മാഗദന്‍ തന്‍റെ അംഗരാജ്യത്തിലെ പ്രജകളുടെ അഭിവൃദ്ധിയ്ക്കായി ജീവിതാവസാനം വരെ വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യുകയുണ്ടായി.

ജ്ഞാനികളെയും യോഗികളെയും വിഷ്ണു ഭക്തന്മാരെയും അദ്ദേഹം വളരെ ആദരവോടെ ബഹുമാനിയ്ക്കുകയും അവരുടെ ആവശ്യങ്ങളെ നിറവേറ്റിക്കൊടുക്കുകയും ചെയ്തു പോന്നു. രുക്മാഗദനെയും രാജ്യത്തെയും കുറിച്ച് ദേവഗുരു വസിഷ്ടന്‍ ഒരുവേള കേള്‍ക്കുവാനിടവരുകയും നന്മകള്‍ മാത്രം കേട്ട ദേവഗുരു ഇക്കാര്യം സ്വര്‍ഗ്ഗാധിപതിയായ ഇന്ദ്രനോട് പറയുകയും ചെയ്തു. രുക്മാഗദന്‍റെ ഈ ശ്രേഷ്ഠമായ സ്വഭാവത്തെ പരീക്ഷിച്ചറിയ്ന്നതിലേയ്ക്കായി ഇന്ദ്രന്‍ നാരദരെ അവിടുത്തേയ്ക്കയച്ചു.

നാരദ മഹര്‍ഷിയെ കണ്ടമാത്രയില്‍ തന്നെ രുക്മാഗദന്‍ വളരെ ബഹുമാന പുരസ്കരം പാദ പൂജ ചെയ്ത് ചില പ്രത്യേക പൂക്കള്‍ മാത്രം ഉപയോഗിച്ചുണ്ടാക്കിയ ഒരു പുഷ്പഹാരം അണിയിച്ച് അദ്ദേഹത്തെ തന്‍റെ രാജ സദസ്സിലേയ്ക്കാനയിച്ചു. യഥാവിധി തന്നെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ നാരദര്‍ രുക്മാഗദനെ അനുഗ്രഹിച്ചിട്ടാണ് അവിടെ നിന്നു യാത്രയായത്.

രുക്മാഗദന്‍ അണിയിച്ച അപൂര്‍വ്വ പുഷ്പ ഹാരവുമായി നാരദര്‍ നേരെ ഇന്ദ്ര ലോകത്തെത്തി. ആ ഹാരത്തിലെ പ്രത്യേകപൂക്കളുടെ സുഗന്ധവും ചാരുതയും കണ്ട ഇന്ദ്രന്‍ അതിലേയ്ക്ക് വല്ലാതെ ആകൃഷ്ടനായി എന്നു മാത്രവുമല്ല ഇന്ദ്ര ലോകത്തില്ലാത്ത ആ അപൂര്‍വ്വ പുഷ്പത്തെ രുക്മാഗദന്റ്റെ തോട്ടത്തില്‍ നിന്നും എടുത്ത് കൊണ്ടു വരുവാന്‍ തന്‍റെ ഭടന്മാര്‍ക്ക് ഉത്തരവും നല്‍കി.ഇന്ദ്രന്‍റെ ആജ്ഞയനുസരിച്ച് ഭടന്മാര്‍ ദിവസേന തോട്ടത്തില്‍ നിന്ന് പൂക്കള്‍ മോഷ്ടിയ്ക്കുകയും അവ ഇന്ദ്രനായി സമര്‍പ്പിയ്ക്കുകയും ചെയ്തു പോന്നു.

തന്‍റെ തോട്ടത്തില്‍ നിന്നും ദിവസേന പൂക്കള്‍ അപ്രത്യക്ഷമാകുന്നതറിഞ്ഞ രുക്മാഗദന്‍ ആശ്ചര്യചകിതനായി കുറച്ച് ദ്വാരപാലകരെ തോട്ടത്തിന് മുന്നില്‍ കാവല്‍ നിര്‍ത്തി. ദേവലോക പാലകരെ രുക്മാഗദന്‍റെ ഭടന്മാര്‍ക്ക് കാണാന്‍ പറ്റാഞ്ഞ കാരണം മോഷണം വീണ്ടും നിര്‍ബാധം തുടര്‍ന്നു കൊണ്ടേയിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ അവിടെയുണ്ടായിരുന്ന വെള്ളുള്ളി ചെടികളെ അഗ്നിക്കിരയാക്കി ദ്വാര‍പാലകര്‍ മോഷ്ടാക്കളെ ലാക്കാക്കി ഒളുവിലിരുന്ന് തോട്ടത്തെ വീക്ഷിച്ചു. തങ്ങളുടെ കണ്ണില്പ്പെടാതെ മോഷ്ടാക്കള്‍ കടന്നു കളയാതിരിയ്ക്കാനായി കൂടുതല്‍ വ്യക്തതോയോടെ മോഷ്ടാക്കളെ കാണുന്നതിനു വേണ്ടിയാണവര്‍ അങ്ങനെ ചെയ്തത്.

ദേവന്മാരുടെ ശക്തികളെ കുറയ്ക്കാന്‍ കഴിവുള്ള വെള്ളുള്ളിയുടെ രൂക്ഷ ഗന്ധം പുറത്തുവന്നതും അത് കാറ്റിലൂടെ ഇന്ദ്ര ഭടന്മാരുടെ നാസരന്ധ്രങ്ങളിലൂടെ അവരുടെ ഉള്ളില്‍ പ്രവേശിയ്ക്കുകയും അത് അവരുടെ ശക്തികളെ ക്ഷയിപ്പിയ്ക്കുകയും ചെയ്തു. അതോടെ തോട്ടത്തില്‍ പതുങ്ങി നടന്ന് പൂവിറുക്കുകയായിരുന്ന ഇന്ദ്ര ഭടന്മാരെ രുക്മാഗദന്‍റെ ദ്വാരപാലകര്‍ കണ്ടു പിടിച്ചു. തങ്ങള്‍ ഇന്ദ്രലോകത്തുള്ളവരാണെന്നും ഇന്ദ്രന്‍റെ ആജ്ഞയനുസരിച്ചാണ് തങ്ങളീ മോഷണത്തിന് തയ്യാറായതെന്നും അവര്‍ രുക്മാഗദനെ അറിയിച്ചു. ഇതൊക്കെ കേട്ടു കഴിഞ്ഞിട്ടും രുക്മാഗദന് ദേഷ്യമൊന്നും വന്നില്ല പകരം അവരെ തന്‍റെ അതിഥികളെ പോലെ സ്വീകരിയ്ക്കുകയും നന്നായി ആദരിയ്ക്കുകയും ചെയ്തു. എന്നാല്‍ കാറ്റിലൂടെ പരന്ന ഈ രൂക്ഷ ഗന്ധമേറ്റ് ദേവലോകത്തിലുള്ളവരുടെയും ശക്തികള്‍ ക്ഷയിച്ചു അന്നൊരു ഏകാദശി ദിവസവും കൂടിയായിരുന്നു.ഏകാദശി വ്രതം നോക്കുന്ന ഒരാള്‍ക്കുമാത്രമേ അവരെ രക്ഷിയ്ക്കാന്‍ സാധിയ്ക്കുമായിരുന്നുള്ളൂ.രുക്മാഗദന്‍ തന്‍റെ രാജ്യമാകെ ഏകാദശി നോക്കുന്ന ഒരു ഭക്തനുവേണ്ടി അലഞ്ഞു എന്നാല്‍ ഒരാളെപ്പോലും അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചില്ല.

അവസാനം തന്‍റെ ജീവിതകാലം മുഴുവന്‍ വിഴുപ്പലക്കി കാലം കഴിയ്ക്കുന്ന ഒരു സ്ത്രീരത്നം തന്‍റെ ഭര്‍ത്താവ് ഗ്രാമവാസികളുമായി വഴ്ക്കുണ്ടാക്കിയത് കാരണം ആഹാരം കഴിയ്ക്കാതെ യിരിയ്ക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്പ്പെട്ടു.അന്ന് ഏകാദശിയാണെന്നൊന്നും ആ പാവത്തിനറിയില്ലായിരുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ നല്ല നടപ്പിന് വേണ്ടി അന്നേദിവസം സ്ത്രീ ജലപാനമേ ചെയ്തിട്ടുണ്ടായിരുന്നില്ല അത്രമാത്രം.ആ സ്ത്രീയുടെമുന്നില് ചെന്ന് നടന്ന സംഭവമെല്ലാം അവരോട് പറയുകയും തന്‍റെ വ്രതം അല്ലെങ്കില്‍ ഏകാദശി നോറ്റതിന്‍റെ പുണ്യം ദേവലോകത്തിലെ ദേവഗണങ്ങള്‍ക്കായി രുക്മാഗദന്‍ യാചിയ്ക്കുകയും ചെയ്തു. അങ്ങനെ ആ സാധു സ്ത്രീ അതംഗീകരിയ്ക്കുകയും തന്‍റെ വ്രതത്തിന്‍റെ പകുതി അവര്‍ക്കായി നല്‍കുകയും ചെയ്തു. രുക്മാഗദന്‍ അവരോട് നന്ദി രേഖപ്പെടുത്തുകയും അവള്‍ക്കായി വളരെയധികം ആഭരണങ്ങളും സ്വര്ണ്ണ നാണയങ്ങളും മറ്റും സമ്മാനമായി നല്‍കുകയും ചെയ്തു. അങ്ങനെ ആ വ്രതപുണ്യം ദേവന്മാര്‍ക്കായി നല്‍കുകയും അവര്‍ക്ക് തങ്ങളുടെ ശക്തികള്‍ തിരികെ ലഭിയ്ക്കുകയും ചെയ്തു. ഇവിടെ രുക്മാഗദനിലൂടെ ഏകാദശി വ്രതത്തിന്‍റെ മഹിമ നമുക്ക് മനസ്സിലാക്കി തരുകയായിരുന്നു ഭഗവാന്‍.

ഇവിടുത്തെ മൂല വിഗ്രഹം അദ്ഭുത നാരയണന്‍ എന്നും അമൃത നാരായണനെന്നും അറിയപ്പെടുന്നുണ്ട്. ഇവിടെയും നിന്ന തിരുക്കോലത്തിലാണ് ഭഗവാന് കുടികൊള്ളുന്നത്. കിഴക്ക് ദിശയിലാണിവിടെ ഭഗവവന്‍റെ തിരുമുഖ ദര്‍ശനം. ലക്ഷ്മീദേവിയിവിടെ കര്‍പ്പഗവല്ലി എന്നപേരിലാണറിയപ്പെടുന്നത്.നമ്മാള്‍വാര് 11 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂമി തീര്‍ത്ഥമാണിവിടുത്തെ പുഷ്കരണി കൂടാതെ പുണ്യകോടിവിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.

ഉയര്‍ന്ന ചുവരുകളും ചെത്തിമിനുസപ്പെടുത്തി അതിസൂക്ഷ്മമായി കൂട്ടിവിളക്കിയ കല്ലുകളും ഈ ക്ഷേത്രത്തിനൊരു കോട്ടയുടെ പ്രതീതി നല്‍കുന്നുണ്ട്. കൂടാതെ രണ്ടോ മൂന്നോ ഏക്കറോളം വിസ്തൃതിയില് വ്യാപിച്ചു കിടക്കുന്ന ഒരു കുളവും ഇവിടെയുണ്ട്. ആ കുളത്തിനരുകില്‍ ക്ഷേത്രകവാടത്തിന് സമീപമായി കൃഷ്ണശിലയില്‍ തീര്‍ത്ത ഒരു ആള്രൂപം ഒരു വലിയ തുണില്‍ ടി ആകൃതിയില്‍ വിളക്കി വയ്ച്ചിട്ടൂണ്ട്., ആ രുപത്തിലൊരു കിരീടവും ശംഖും പൂണൂലും നമുക്ക് കാണാവുന്നതാണ് . ചരിത്രത്തിന്‍റെ താളുകളിലുറങ്ങുന്ന ദയവായ്പുളവാക്കുന്ന ഒരു ജന്മിത്ത വ്യവസ്ഥിതിയുടെ ബാക്കിപത്രമാകാം ആ ശിലയ്ക്കുള്ളിലുറങ്ങുന്നത്. ആ കഥ ഇനിയൊരു പംക്തിയില്‍……

1 comment:

എന്‍റെ ഗുരുനാഥന്‍ said...

രുക്മാഗദന്‍ അണിയിച്ച അപൂര്‍വ്വ പുഷ്പ ഹാരവുമായി നാരദര്‍ നേരെ ഇന്ദ്ര ലോകത്തെത്തി. ആ ഹാരത്തിലെ പ്രത്യേകപൂക്കളുടെ സുഗന്ധവും ചാരുതയും കണ്ട ഇന്ദ്രന്‍ അതിലേയ്ക്ക് വല്ലാതെ ആകൃഷ്ടനായി എന്നു മാത്രവുമല്ല ഇന്ദ്ര ലോകത്തില്ലാത്ത ആ അപൂര്‍വ്വ പുഷ്പത്തെ രുക്മാഗദന്റ്റെ തോട്ടത്തില്‍ നിന്നും എടുത്ത് കൊണ്ടു വരുവാന്‍ തന്‍റെ ഭടന്മാര്‍ക്ക് ഉത്തരവും നല്‍കി........

ദിവ്യദേശങ്ങള് തുടരുന്നു....