Thursday, April 12, 2007

ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:5

കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:

സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:5

നാരദ മഹര്‍ഷി, വ്യാസദേവന് നല്കുന്ന ഉപദേശങ്ങള്‍

ശ്ലോകം 1

സുത ഉവാച
അഥ തം സുഖം അസിന
ഉപാസിനം ബ്രിഹച്-ച്രവഃ
ദേവര്‍ഷിഃ പ്രാഹ വിപ്രാര്‍സിം
വീണ-പാണിഃ സ്മയന്ന് ഇവ

വിവര്‍ത്തനം

സുത ഗോസ്വാമി പറഞ്ഞു: അങ്ങനെ ദേവര്‍ഷി നാരദര് വളരെ സന്തുഷ്ടനായവിടെ ഉപവിഷ്ടനായി, പുഞ്ചിരി തൂകിക്കൊണ്ട ബ്രഹ്മര്‍ഷി വേദവ്യാസനോടായി ഇങ്ങനെ അഭി സംബോധന ചെയ്തു:
ശ്ലോകം 2

നാരദ ഉവാച
പരാശര്യ മഹാ-ഭാഗ
ഭവതഃ കച്ചിദ് ആത്മന
പരിതുഷ്യതി ശരീര
ആത്മ മനസ ഏവ വ
വിവര്‍ത്തനം

നാരദ മഹര്‍ഷി പറഞ്ഞു:
വ്യാസദേവനെ ‘അല്ലയോ പരാശര സൂനു‘എന്ന് അഭിസംബോധന ചെയ്തുകോണ്ട് നാരദ മഹര്‍ഷി തന്‍റെ അന്വേഷണങ്ങളാരംഭിച്ചു: ആത്മസാക്ഷാത്കാരത്തിന്‍റെ പാതയില്‍ ശരീരവും മനസ്സിനെയും തിരിച്ചറിഞ്ഞതില്‍ താങ്കള്‍ സന്തുഷ്ടനാണെന്ന് നാം കരുതട്ടെ?

ശ്ലോകം 3

ജിജ്ഞാസിതം സുസമ്പന്നം
അപി തേ മഹദ്-അദ്ഭുതം
കൃതവാന്‍ ഭരതം യസ് ത്വം
സര്‍വര്‍ത്ത-പരിബ്രിംഹിതം
വിവര്‍ത്തനം

താങ്കളുടെ അന്വേഷണങ്ങളും പഠനങ്ങളുമെല്ലാം അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ പര്യവസാനിച്ചിരിയ്ക്കുന്നു എന്ന് നാം അറിയുന്നു, കൂടാതെ താങ്കള്‍ വളരെ മഹത്തായ മഹാഭാരത സൃഷ്ടിയും ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു. മഹാഭാരതത്തിലെ വൈദിക ശ്രേണികളെ വളരെ വ്യക്തമായും വിപുലമായും വിവരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.

ശ്ലോകം 4

ജിജ്ഞാസിതം അദിതം ച
ബ്രഹ്മ യത് തത് സനാതനം
തഥാപി സോചസ്യ ആത്മനം
അകൃതാര്‍ത്ത ഇവ പ്രഭോ
വിവര്‍ത്തനം

അവ്യക്തികത ബ്രഹ്മത്തെയും അതില്‍ നിന്നു വേര്‍തിരിയ്ക്കാവുന്ന മറ്റ് ജ്ഞാന ശകലങ്ങളെയും താങ്കള്‍അതിന്‍റെ പൂര്‍ണ്ണ സാഗത്യത്തോടെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് പ്രഭോ അങ്ങ് ഇതൊന്നും താനാല്ല ചെയ്തിരിയ്ക്കുന്നതെന്ന രീതിയില്‍ നിരാശനായി കാണപ്പെടുന്നത്?

ശ്ലോകം 5

അസ്ത്യ ഏവ മേ സര്‍വ്വം ഇദം ത്വവയോക്തം
തഥാപി നാത്മ പരിതുഷ്യതേ മേ
തന്‍-മൂലം അവ്യക്തം അഗധ-ബോധം
പൃച്ഛാമഹേ ത്വാത്മ-ഭവാത്മ-ഭൂതം
വിവര്‍ത്തനം

ശ്രീ വ്യാസദേവന്‍ പറഞ്ഞു: താങ്കളെന്നെക്കുറിച്ച് പറഞ്ഞതെല്ലാം പൂര്‍ണ്ണമയും സത്യം തന്നെ. എന്നിരിയ്ക്കിലും എനിയ്ക്ക് ഇതില്‍ നിന്നൊന്നും ഒരു സാന്ത്വനം ലഭിയ്ക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങയോട് എന്‍റെ ഈ അതൃപ്തിയുടെ മൂലകാരണങ്ങളെ അന്വേഷിച്ചത്, കാരണം സ്വയംഭൂവായ ബ്രഹ്മാവിന്‍റെ അരുമ പുത്രന്മാരിലൊരാളായ അങ്ങയുടെ ജ്ഞാനം അപാരവും അപ്രമേയവുമാണെന്നനിയ്ക്കറിയാം.
ശ്ലോകം 6

സ വൈ ഭവാന്‍ വേദ സമസ്ത്ത-ഗുഹ്യം
ഉപാസിതോ യത് പുരുഷഃ പുരാണഃ
പരാവരേഷോ മനസൈവ വിശ്വം
സൃജതി അവതി അത്തി ഗുണൈര്‍ അസംഗഃ
വിവര്‍ത്തനം

അല്ലയോ ദേവ, ഭൌതികലോകത്തിലെ സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ നാഥനും ആത്മീയലോക പാലകനും പരമദിവ്യോത്തമപുരുഷനും ഭൌതിക പ്രകൃതിയുടെ ത്രിവിധ ഭാവങ്ങളില്‍ നിന്നും ആത്മീയമായി ഉന്നത വിധാനത്തില്‍ വര്‍ത്തിയ്ക്കുന്ന ഭഗവാനെ ആരാധിയ്ക്കുന്ന അങ്ങേയ്ക്ക് ഇത്തരം നിഗൂഢകാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകും.

ശ്ലോകം 7

ത്വം പര്യതന്‍ അര്‍ക ഇവ ത്രി-ലോകിം
അന്തസ്-ചരോ വായുര്‍ ഇവാത്മ-സാക്ഷി
പരാവരേ ബ്രഹ്മണി ധര്‍മ്മതോ വരതൈഃ
സ്നാതസ്യ മേ ന്യൂനം അലം വിചക്ഷ്വ
വിവര്‍ത്തനം

സൂര്യനെപ്പോലെ, ദിവ്യനായ അങ്ങേയ്ക്ക് ത്രിലോകങ്ങളിലെവിടെയും സഞ്ചരിയ്ക്കാം, വായുവെപ്പോലെ സര്‍വ്വജീവജാലങ്ങളുടെയും ആന്തരികമായ സ്ഥാനങ്ങളില്‍ വ്യാപരിയ്ക്കുകയുമാവാം. അതുകൊണ്ട് തന്നെ അങ്ങ് സര്‍വ്വവ്യാപിയായ പരമാത്മാവിനോളം നന്മകള്‍ പേറുന്നു. ആയതിനാല്‍ ആത്മീയ വിധാനത്തിലെ അച്ചടക്ക നിയമങ്ങളും പ്രതിജ്ഞകളുമെല്ലാം ഏകചിന്താനിരതമായി ജീവിതത്തില്‍ പകര്‍ത്തിയിരിയ്ക്കുന്ന എന്നിലുള്ള കുറവുകളെന്തെല്ലാമെന്ന് ദയവായി കണ്ടുപിടിച്ചു തന്നാലും.

ശ്ലോകം 8

ശ്രീ നാരദ ഉവാച:
ഭവതാനുദിത-പ്രായം
യസോ ഭഗവതോ അമലം
യേനൈവസൌ ന തുഷ്യേത
മന്യേ തദ് ദര്‍ശനം ഖിലം
വിവര്‍ത്തനം

ശ്രീ നാരദര്‍ പറഞ്ഞു: അഭൌമവും കളങ്കരഹിതവുമായ പരമദിവ്യോത്തമപുരുഷന്റ്റെ മാഹാത്മ്യങ്ങളെക്കുറിച്ച് നീ ഒന്നും തന്നെ അതില്‍ പറഞ്ഞിട്ടില്ല. ഈശ്വരന്‍റെ ഇന്ദ്രിയപ്രീതി കൈവരിയ്ക്കാത്ത എത്ര വലിയ തത്വ സംഹിതയായാലും അത് ഉപയോഗശൂന്യമാണ്.

ശ്ലോകം 9

യത ധര്‍മ്മദയസ് ചാര്‍ത്ഥ
മുനി-വര്യാനുകീര്‍ത്തിതഃ
ന തതാ വസുദേവസ്യ
മഹിമ ഹി അനുവര്‍ണ്ണിതഃ
വിവര്‍ത്തനം

അല്ലയൊ മുനിശ്രേഷ്ഠാ അങ്ങ് മതാനുഷ്ഠാനാങ്ങളില്‍ തുടങ്ങുന്ന നാല് തത്വങ്ങളെക്കുറിച്ച് ആവോളം വിവരിച്ച് അതി വിപുലമാക്കി പക്ഷെ അങ്ങ് പരമ്പൊരുളായ വസുദേവന്‍റെ മഹിമാനങ്ങളെക്കുറിച്ച് ഒന്നു തന്നെ പറഞ്ഞില്ല.

ശ്ലോകം 10

ന യദ് വചസ് ചിത്ര-പദം ഹരേര്‍ യസോ
ജഗത്-പവിത്രം പ്രഗൃണീത കര്‍ഹിചിത്
തദ് വയസം തീര്‍ത്ഥ ഉഷന്തി മനസ
ന യത്ര ഹംസ നിരമന്തി ഉസിക്-ക്ഷയഃ
വിവര്‍ത്തനം

ഇക്കണ്ട പ്രപഞ്ചങ്ങളെ മുഴുവന്‍ പവിത്രീകരിയ്ക്കാന്‍ കഴിവുള്ള ഈശ്വരന്‍റെ മഹിമാനങ്ങളെ വാഴ്ത്താന്‍ ഉപകരിയ്ക്കാത്ത വാക്കുകള്‍ മാത്രം നിറഞ്ഞ ഒരു ഗ്രന്ഥത്തെ സന്ന്യാസിമാര്‍ കാകന്മാര്‍ക്കുള്ള തീര്‍ത്ഥാടനസ്ഥലത്തോടാണ് ഉപമിയ്ക്കാറ്. കാരണം പരിപൂര്‍ണ്ണരായി ആദ്ധ്യാത്മിക വിധാനത്തിലിരിയ്ക്കുന്ന എല്ലാ അന്തേവാസികള്ക്കും അത്തരത്തിലുള്ള ഒരു ഗ്രന്ഥത്തില്‍ നിന്ന് ആത്മീയാനന്ദം കണ്ടെത്തുക സാദ്ധ്യമല്ല.
ശ്ലോകം 11

തദ്-വഗ്-വിസര്‍ഗോ ജ്ഞാനതഘ-വിപ്ലവോ
യസ്മിന്‍ പ്രതി-സ്ലോകം അബദ്ധാവതി അപി
നാമാനി അനന്തസ്യ യസോ അങ്കിതാനി യത്
സൃണ്വന്തി ഗായന്തി ഗൃണന്തി സധവഃ
വിവര്‍ത്തനം

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ ലോകത്തിലെ വഴിപിഴയ്ക്കപ്പെട്ട സംസ്കാരത്തിന്‍റെ ഈശ്വര വിചാരമില്ലാതെ നീങ്ങുന്ന ജീവസത്തകളുടെ ജീവിതത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിയ്ക്കാന്‍ കഴിവുള്ള, ആത്മീയവപുസ്സുകള്‍ കൊണ്ട് നിറഞ്ഞ, ഭഗവാന്റ്റെ നാമരൂപാദി ലീലകള്‍ നിറഞ്ഞ, ആത്മീയമഹിമകള്‍ കൊണ്ട് നിറയ്ക്കപ്പെട്ട സാഹിതീയ സൃഷ്ടികള്‍ , അപക്വമായി വ്യന്യസിച്ചിരിയ്ക്കുന്നതാണെങ്കില്‍ കൂടി അവ സത്യമായും ശുദ്ധസത്വത്തില്‍ വാഴുന്ന ജീവാത്മാക്കള്‍ സ്വീകരിയ്ക്കുകയും അവയെ സശ്രദ്ധം കേള്‍ക്കുകയും ഉരുവിടുകയും ചെയ്യുന്നു.

ശ്ലോകം 12

നൈഷ്കര്‍മ്മ്യം അപി അച്യുത-ഭവ-വര്‍ജ്ജിതം
ന ശോഭതേ ജ്ഞാനം അലം നിരജ്ഞനം
കുതഃ പുനഃ സസ്വദ് അഭദ്രം ഈശ്വരേ
ന ചാര്‍പിതം കര്‍മ്മ യദ് അപി അകാരണം
വിവര്‍ത്തനം

അപ്രമാദപരമായ ഭഗവാന്‍റെ പ്രത്യയഭാവനകളുടെ വ്യതിചലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിനായി ആര്‍ജ്ജിയ്ക്കുന്ന ജ്ഞാനം ഭൌതികമാലിന്യങ്ങളില്‍ നിന്ന് മുക്തമാണെങ്കില്‍ക്കൂടി അവ നന്നല്ല. അപ്പോള്‍ ഫലേച്ഛയോടെ നാം അനുഷ്ഠിയ്ക്കുന്ന കര്‍മ്മങ്ങളുടെ കാര്യം പറയുകയും വേണ്ട, ഭഗവദ് സേവനത്തിനായുപകരിയ്ക്കാത്ത അത്തരം കര്‍മ്മങ്ങള്‍ തുടക്കം മുതല്‍ക്കു തന്നെ പ്രകൃത്യാ അവ വേദനാജനകമാണ് കൂടാതെ ക്ഷണികവുമാണ് .

ശ്ലോകം 13

അതോ മഹാ-ഭാഗ ഭവാന്‍ അമോഘ-ദൃക്
സുചി-ശ്രവഃ സത്യ-രതോ ധൃത-വ്രതഃ
ഉരുക്രമസ്യാഖില-ബന്ധ-മുക്തയേ
സമാധിനനുസ്മാര തദ്-വിചേഷ്ടിതം
വിവര്‍ത്തനം

അല്ലയൊ വ്യാസ ദേവ, അങ്ങയുടെ കാഴ്ചപ്പാടുകള്‍ തികച്ചും പരിപൂര്‍ണ്ണമാകുന്നു. അങ്ങയുടെ കീര്‍ത്തി അകളങ്കിതമാകുന്നു. സത്യസന്തതയിലും തീരുമാനങ്ങളിലും അങ്ങെന്നും ഉറച്ചു നില്‍ക്കുന്നു. അങ്ങനെയുള്ള അങ്ങേയ്ക്ക് ഭഗവാന്‍റെ പൂര്‍വ്വ ലീലകളെക്കുറിച്ച് ധ്യാനിച്ച് ഭൌതിക കെട്ടുബന്ധങ്ങളില്‍ നിന്ന് ജീവാത്മാക്കളെ മുക്തി പദത്തിലേയ്ക്ക് നയിയ്ക്കാന്‍ സാധിയ്ക്കും.

ശ്ലോകം 14

തതോ അന്യഥ കിഞ്ചന യദ് വിവക്ഷതഃ
പൃതഗ് ദ്രിശസ് തത്-കൃത-രൂപ-നാമഭിഃ
ന കര്‍ഹിചിത് ക്വാപി ച ദുഃസ്ഥിത മതിര്‍
ലഭേത വതാഹത-നൌര്‍ ഇവസ്പദം

വിവര്‍ത്തനം

അങ്ങെന്തെക്കെയാണോ വിശദീകരിക്കാനാഗ്രഹിയ്ക്കുന്നത് അവയിലൊക്കെയും ഭഗവാന്‍റെ ഒരു പ്രത്യേക വീക്ഷണം ഉണ്ടാവുകയും തന്‍റെ നാമാദി രുപങ്ങളിലൂടെ പ്രതികരിയ്ക്കുകയും തത്ഫലമായി കാറ്റിലാടിയുലയുന്ന നങ്കൂരമില്ലാത്തൊരു വഞ്ചിയെ പോലെ മനസ്സ് ചഞ്ചലപ്പെടുകയും ചെയ്യുന്നു.

ശ്ലോകം 15

ജുഗുപ്സിതം ധര്‍മ്മ-കൃതേ അനുശാസതഃ
സ്വഭാവ-രക്തസ്യ മഹാന്‍ വ്യതിക്രമഃ
യദ്-വാക്യതൊ ധര്‍മ ഇതിതരഃ സ്ഥിതോ
ന മന്യതേ തസ്യ നിവാരണം ജനഃ
വിവര്‍ത്തനം

ജീവസത്തകള്‍ സ്വാഭാവികമായും പ്രകൃത്യാ ആനന്ദത്തിനായി ആഗ്രഹിയ്ക്കുന്നവരാണ്, ധര്‍മ്മങ്ങളുടെ പേരില്‍ അവരെ നിങ്ങള്‍ അങ്ങനെ പ്രോത്സാഹിപ്പിച്ചു. ഇത് അഹേതുകവും ദണ്ഡനാത്മകവുമാണ് . താങ്കളുടെ ശിഷ്യത്വത്തിലാണ് അവരെല്ലാം നയിയ്ക്കപ്പെട്ടതും ധര്‍മ്മത്തിന്‍റെ പേരില്‍ ഇത്തരം പ്രവൃത്തികളെല്ലാം ആരംഭിച്ചതും, വിലക്കുകള്ക്ക് അവിടെ സ്ഥാനമേ ഉണ്ടായിരുന്നില്ല.
ശ്ലോകം 16

വിചക്ഷണോ അസ്യാര്‍ഹതി വേദിതും വിഭോര്‍
അനന്ത-പരസ്യ നിവൃത്തിതഃ സുഖം
പ്രവര്‍ത്താമനസ്യ ഗുണൈര്‍ അനാത്മനസ്
തതോ ഭവാന്‍ ദാര്‍ശയ ചേഷ്ടിതം വിഭോഃ
വിവര്‍ത്തനം

പരമാത്മാവായ ഭഗവാന്‍ സീമാതീതനാണ് . ഭൌതികാനന്ദങ്ങളില്‍ നിന്ന് വിരമിച്ച വളരെക്കുറച്ച് ശ്രേഷ്ഠ വ്യക്തികള്‍ക്ക് മാത്രമേ ഇത്തരം ആത്മീയ മൂല്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം അര്‍ഹിയ്ക്കുന്നവരായുള്ളൂ. ആയതിനാല്‍ ഭൌതിക ബന്ധനങ്ങളില്‍ കുടുങ്ങി ആത്മീയവിധാനത്തിലെത്തി നോക്കാന്‍ സാധിയ്ക്കാത്ത ജീവാത്മാക്കള്‍ക്ക് നാം ആത്മ സാക്ഷാത്കാരത്തിനുള്ള വഴികള്‍ പറഞ്ഞു കൊടുക്കേണ്ടതാണ് . നാം ആര്‍ജ്ജിച്ച നന്മകള്‍ വഴിയും പരമാത്മാവിന്റ്റെ ആത്മീയ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളിലൂടെയുമാണ് നാം അത് സാധിയ്ക്കേണ്ടത്.

ശ്ലോകം 17

ത്യക്ത്വാ സ്വ-ധര്‍മ്മം ചരണാംബുജം ഹരേര്‍
ഭാജന്‍ അപക്വോ അഥ പതേത് തതോ യദി
യത്ര ക്വ വാഭദ്രം അഭൂത് അമുസ്യ കിം
കോ വര്‍ത്ത അപ്തോ അഭജതം സ്വ-ധര്‍മതഃ
വിവര്‍ത്തനം

ഭൌതിക ധര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ച് ഭക്തിയുത ഭഗവദ് സേവനത്തിനായി കടന്നു വരുന്ന ഒരു വ്യക്തി ഒരുപക്ഷേ അപക്വമായ ചില തലങ്ങളില്‍ വീണു പോകുന്നു, എന്നാല്‍ അത്തരം ഒരു പരജയത്തില്‍ മറ്റ് അപകടങ്ങളൊന്നും തന്നെ അദ്ദേഹത്തിന് സംഭവിയ്ക്കുന്നില്ല. എന്നാല്‍ നേരെ മറിച്ച് ഒരു അഭക്തനാണ് പൂര്‍ണ്ണമായും ഭൌതിക ധര്‍മ്മങ്ങളില്‍ മുഴുകുന്നതെങ്കില്‍ അവനൊന്നും നേടാന്‍ സാധിയ്ക്കുന്നു മില്ല.

ശ്ലോകം 18

തസ്യൈവ ഹേതോഃ പ്രയതേത കോവിദോ
ന ലഭ്യതേ യദ് ഭ്രമതം ഉപാര്യ അധഃ
തല്‍ ലഭ്യതേ ദുഃഖവദ് അന്യതഃ സുഖം
കാലേന സര്‍വത്ര ഗഭീര-രംഹസ
വിവര്‍ത്തനം

ബുദ്ധിശാലികളായ മനുഷ്യര്‍ അല്ലെങ്കില്‍ സാഹിതീയമായ അറിവുകള്‍ തേടി ഏറ്റവും ഉന്നതലോകമായ ബ്രഹ്മലോകം മുതല്‍ ഇങ്ങ് താഴെ ഏറ്റവും താണ ഗൃഹമായ പാതാള ലോകങ്ങള്‍ വരെ അലഞ്ഞു നടക്കുന്നവരും അറിയേണ്ട ഏറ്റവും വലിയ ജ്ഞാനം നമുക്കാവശ്യമുള്ളതിന് വേണ്ടി മാത്രം യത്നിയ്ക്കുക എന്നുള്ളതാണ് അല്ലാതെ മിഥ്യയായ കിട്ടാക്കനികള്‍ക്ക് വേണ്ടി വെറുതെ അലയരുത്.

ശ്ലോകം 19

ന വൈ ജനോ ജതു കഥാഞ്ചനാവ്രജേന്‍
മുകുന്ദ-സേവ്യ അന്യവദ് അംഗ സംസൃതിം
സ്മരണ്‍ മുകുന്ദാഗ്രി-ഉപാഗുഹനം പുനര്‍
വിഹതും ഇച്ചേന്‍ ന രസ-ഗ്രഹോ ജനഃ
വിവര്‍ത്തനം

പ്രിയപ്പെട്ട വ്യാസാ, ഭഗവാന്‍ കൃഷ്ണന്‍റെ സേവനത്തിലിരിയ്ക്കുന്ന ഒരു ഭക്തന്‍ ചിലപ്പോള്‍ എന്തെങ്കിലു കാരണങ്ങള്‍ കൊണ്ട് തഴേയ്ക്ക് നിപതിയ്ക്കുകയാണെങ്കില്‍ തന്നെ മറ്റുള്ളവരെ പോലെ അദ്ദേഹം ഭൌതികമായ തലത്തിലേയ്ക്ക് വീണു പോകുന്നില്ല കാരണം ഒരിയ്ക്കലെങ്കിലും ഭഗവദ് പാദാര വിന്ദങ്ങളില്‍ വ്യാപരിച്ചതിന്‍റെ സ്വാദ് ആസ്വദിച്ച അയാള്‍ക്ക് മറ്റൊന്നും ചെയ്യുക സാദ്ധ്യമല്ല, പകരം ആ ഓര്‍മ്മകള്‍ മാത്രമാകും എപ്പോഴും അയാള്‍ക്കുണ്ടാവുക.

ശ്ലോകം 20

ഇദം ഹി വിശ്വം ഭഗവാന്‍ ഇവേതരോ
യതോ ജഗത്-സ്തന-നിരോധ-സംഭവഃ
തദ് ധി സ്വയം വേദ ഭാവംസ് തഥാപി തേ
പ്രദേശ-മത്രം ഭവതഃ പ്രദര്‍ശിതം
വിവര്‍ത്തനം

പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനാണ് ഈ പ്രപഞ്ചം എങ്കില്‍ക്കുടി അവിടുന്ന് അവയില്‍ നിന്നൊക്കെ വളരെ അകലത്തിലുമാണ് . അവിടുന്നില്‍ നിന്നുമാത്രമാണ് ഈ പ്രപഞ്ച സൃഷ്ടികളുടെ ഉത്ഭവം തന്നെ, അതിന്റ്റെ സ്ഥിതിയും അവിടെത്തന്നെ, സംഹാരത്തിനു ശേഷം അവിടേയ്ക്ക് തന്നെ വിലയം പ്രാപിയ്ക്കുകയും ചെയ്യുന്നു. അങ്ങേയ്ക്ക് ഇവയെല്ലാം അറിവുള്ളതാണല്ലോ. ഞാനൊന്ന് സംക്ഷേപണം ചെയ്തു എന്നു മാത്രം.
ശ്ലോകം 21

ത്വം ആത്മനാത്മനം അവേഹ്യ അമോഘ-ദൃക്
പരസ്യ പുംസഃ പരമാത്മനഃ കാലം
അജം പ്രജാതം ജഗതഃ ശിവായ തന്‍
മഹാനുഭാവാഭ്യുദയോ അധിഗന്യതം
വിവര്‍ത്തനം

അങ്ങയുടെ കാഴ്ചപ്പാടുകള്‍ പരിപൂര്‍ണ്ണമാണ് . അങ്ങേയ്ക്ക് സ്വയം തന്നെ പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ അറിയാന്‍ സാധിയ്ക്കുന്നുണ്ട് കാരണം അങ്ങ് ഭഗവാന്‍റെ വിസരണാവതാരങ്ങളിലോന്നാണല്ലോ. എല്ലാ ജീവസത്തകളുടെയും ക്ഷേമത്തിനായി ജനനമില്ലാതെ അങ്ങിവിടെ പ്രത്യക്ഷമായി. അതുകൊണ്ട് ദയവായി അവിടുന്ന് പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ദിവ്യമായ ആത്മീയ ലീലകളെക്കുറിച്ച് കുറച്ച് കൂടി വ്യക്തമായി വിവരിച്ചാലും.

ശ്ലോകം 22

ഇദം ഹി പുംസസ് തപസഃ ശ്രുതസ്യ വ
സ്വിസ്തസ്യ സുക്തസ്യ ച ബുദ്ധി-ദത്തയൊഃ
അവിച്യുതൊ അര്‍ത്ഥഃ കവിഭിര്‍ നിരൂപിതോ
യദ്-ഉത്തമശ്ലോക-ഗുണാനു വര്‍ണ്ണനം
വിവര്‍ത്തനം

ജ്ഞാനത്തിലുള്ള മുന്നേറ്റം, വൈവിധ്യമാര്‍ന്ന തപസ്യകള്‍, വേദ പഠനങ്ങള്‍, അര്‍പ്പണങ്ങള്‍, വേദ മന്ത്രങ്ങളുടെ ഉരുവിടല്‍, ദാനധര്‍മ്മങ്ങള്‍, ഭഗവാന്‍റെ ആത്മീയ വിവരണങ്ങളുടെ ആസ്വാദനം, തുടങ്ങിയ ആത്മീയ ഉന്നമത്തിനായുള്ള ഇത്തരം കാര്യങ്ങളെ വളരെ ഋണതയോടെയാണ് പണ്ഡിത വൃത്തങ്ങള്‍ വ്യതിചലനങ്ങളില്ലാതെ ഉപസംഹരിച്ചിരിയ്ക്കുന്നത്.

ശ്ലോകം 23

അഹം പുരതിത-ഭാവേ അഭാവം മുനേ
ദാസ്യസ് തു കസ്യാസ്ചന വേദ-വാദിനം
നിരൂപിതോ ബാലക ഏവ യോഗിനം
സുശ്രുസനേ പ്രവൃഷി നിര്‍വിവിക്ഷതം
വിവര്‍ത്തനം

അല്ലയോ മുനി വര്യാ, കഴിഞ്ഞ സഹസ്രാബ്ദത്തില്‍ ഞാന് വേദാന്ത മാര്‍ഗ്ഗത്തില്‍ ചലിയ്ക്കുന്ന ഒരു കൂട്ടം ബ്രാഹ്മണര്‍ക്ക് സേവ ചെയ്യുന്ന ഒരു വേലക്കാരിയുടെ പുത്രനായിട്ടാണ് ജന്മമെടുത്തത്. അവര്‍ ഒരുമിച്ച് താമസിച്ചിരുന്ന നാല് മഴമാസക്കാലം എനിയ്ക്കവര്‍ക്കായി വ്യക്തിഗത സേവനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.

ശ്ലോകം 24

തെ മയ്യ് അപേതഖില- ചപലേ അര്‍ഭകേ
ദാന്തേ അദൃത-കൃദനകേ അനുവര്‍ത്തിനി
ചക്രുഃ കൃപം യദ്യപി തുല്യ-ദര്‍ശനഃ
സുശ്രുസമാനേ മുനയോ അല്പ-ഭാഷിണി
വിവര്‍ത്തനം

ആ വേദാന്തമാര്‍ഗ്ഗികള് നിഷ്പക്ഷവാദികളായിരുന്നുവെങ്കിലും അവരെന്നില്‍ അഹൈതുകമായ കാരുണ്യം ചൊരിഞ്ഞു. എന്നെക്കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ സ്വയം നിയന്ത്രിതനായവനും, ഒരു ബാലനായിരിന്നിട്ട് കൂടീ കായിക വിനോദങ്ങളിലോന്നും താല്പര്യമില്ലത്തവനുമായിരുന്നു. കൂടാതെ ഞാന്‍ വികൃതിയുമായിരുന്നില്ലെന്ന് മാത്രവുമല്ല ആവശ്യത്തിനുപരിയായി സംസാരിച്ചിരുന്നുമില്ല.

ശ്ലോകം 25

ഉച്ചിഷ്ട-ലേപാന്‍ അനുമോദിതോ ദ്വിജൈഃ
സകൃത സ്മ ഭുഞേ തദ്-അപസ്ത-കില്‍ബിഷഃ
ഏവം പ്രവൃത്തസ്യ വിശുദ്ധ-ചേതസസ്
തദ്-ധര്‍മ്മ ഏവാത്മ-രുചിഃ പ്രജായതേ
വിവര്‍ത്തനം

ഒരിയ്ക്കല്‍ മാത്രം ആ പുണ്യാത്മാക്കളുടെ അനുവാദത്തോടെ അവരുടെ അഹാരത്തിന്‍റെ ഉച്ചിഷ്ടം ഞാനെടുത്ത് ഭക്ഷിയ്ക്കുകയുണ്ടായി, അതിലൂടെ എന്‍റെ എല്ലാ പാപങ്ങളും വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി. അങ്ങനെ ആ സേവനങ്ങളിലൂടെ ഞാന്‍ ഹൃദയശുദ്ധിവരുത്തി, ആ സമയത്ത് ആത്മീയവാദികളുടെ സ്വഭാവം എനിയ്ക്ക് വളരെ വേഗം ആസ്വാദ്യമായി ത്തീര്‍ന്നു.
ശ്ലോകം 26

തത്രാന്വഹം കൃഷ്ണ-കഥഃ പ്രഗായതം
അനുഗ്രഹേനസൃണവം മനോഹരഃ
തഃ ശ്രദ്ധയ മേ അനുപദം വിശൃന്വതഃ
പ്രിയാശ്രവസ്യ അംഗ മമഭവദ് രുചിഃ
വിവര്‍ത്തനം

അല്ലയോ വ്യാസദേവ, മഹാന്മാരായ വേദാന്തികളുമായുള്ള ആ ഒത്തുചേരലില്‍ അവരുടെ തന്നെ കൃപയാല്‍ ഭഗവാന്‍ കൃഷ്ണന്‍റെ അത്യാകര്‍ഷകമായ ലീലാവിനോദങ്ങള്‍ എനിയ്ക്ക് ശ്രവിയ്ക്കുമാറായി അത് ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തു, അതിനു ശേഷം പരമദിവ്യോത്തമ പുരുഷനെക്കുറീച്ച് കേള്‍ക്കാനുള്ള ഒരു രുചി അനുനിമിഷം എന്നില്‍ കൂടീക്കൂടിവന്നു.
ശ്ലോകം 27

തസ്മിംസ് തദ ലബ്ദ-രുചേര്‍ മഹ മതേ
പ്രിയസ്രവസ്യ അസ്ഘലിത മതിര്‍ മമ
യയാഹം ഏതത് സദ്-അസത് സ്വ-മായയ
പശ്യേ മയി ബ്രഹ്മണി കല്പിതം പരേ

വിവര്‍ത്തനം

അല്ലയോ മഹമുനേ, പരമദിവ്യോത്തമ പുരുഷനെക്കുറിച്ച് ശ്രവിയ്ക്കുന്നതിനുള്ള രുചി കൈവന്ന നിമിഷത്തില്‍ തന്നെ ഭഗവാനോടുള്ള എന്‍റെ ശ്രദ്ധ മാലിന്യരഹിതമായി. അങ്ങനെ എന്‍റെ രുചി രൂപപ്പെടുംന്തോറും സൂക്ഷ്മവും സ്ഥൂലവുമായ പുറം ചട്ടകള് എന്‍റെ തന്നെ അജ്ഞതയാല്‍ സൃഷ്ടിയ്ക്കപ്പെട്ടതാണെന്നെനിയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞു, കൂടാതെ ഞാനും ഭഗവാനും ആത്മീയ സത്തകളാണെന്ന് മനസ്സിലാക്കുവാനും കഴിഞ്ഞു.

ശ്ലോകം 28

ഇത്തം ശരത്-പ്രവൃശികവ് ഋതു ഹരേര്‍
വിസൃന്വതോ മേ അനുസവം യസോ അമലം
സങ്കീര്‍ത്യമാനം മുനിഭിര്‍ മഹാത്മഭിര്‍
ഭക്തിഃ പ്രവൃത്താത്മ-രജസ്-തമോപഹ

വിവര്‍ത്തനം

അങ്ങനെയുള്ള രണ്ട് ഋതുക്കള് ഒരുമിച്ചാഗതമായ മഴമേഘങ്ങള്‍ പേറുന്ന ആ ശരത്കാലത്തില്‍ ഈ മഹാനുഭാവന്മാരായ മുനിവര്യന്മാര്‍ ഭഗവാന്‍റെ മഹിമാനങ്ങള്‍ കളങ്കരഹിതമായ ഉരുവിടുന്നത് കേള്‍ക്കുവാനുള്ള അവസരം എനിയ്ക്ക് ലഭിച്ചു. അങ്ങനെ എപ്പോഴാണോ ഞാന്‍ ഭക്തിയുത ഭഗവദ് സേവനം ആരംഭിച്ചത് എന്‍റെ അജ്ഞതയുടെയും വികാരങ്ങളുടെയും പുറം ചട്ടകള്‍ എന്നെ വിട്ടകന്നു.

ശ്ലോകം 29

തസ്യൈവം മേ അനുരക്തസ്യ
പ്രസ്രീതസ്യ ഹതൈനസഃ
ശ്രദ്ധാധാനസ്യ ബലസ്യ
ദന്താസ്യാനുചരസ്യ ച

വിവര്‍ത്തനം

ഞാനവരുമായി മാനസികമായി ഒരു ആത്മബന്ധം പുലര്‍ത്തിപോന്നു. ഞാനൊരു സത്സ്വഭാവി ആയതുകാരണം എന്‍റെ പാപങ്ങളെല്ലാം ആ സേവനങ്ങളിലൂടെ തുടച്ചു നീക്കപ്പെട്ടു. അതിലൂടെ ഹൃദയത്തില്‍ അവരോടൊരു ബലവത്തായ വിശ്വാസം കൈവരുകയും ചെയ്തു. ഞാനെന്‍റെ ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കുകയും അതിലൂടെ എനിയ്ക്ക് വളരെ കര്‍ശനമായി എന്‍റെ മനസിനെയും ശരീരത്തെയും നിയന്ത്രിച്ച് ശുദ്ധ ഭക്തിയുടെ പാതയില് ചരിയ്ക്കാനായി.

ശ്ലോകം 30

ജ്ഞാനം ഗുഹ്യതമം യത് തത്
സാക്ഷാദ് ഭഗവതോദിതം
അന്വവോചന്‍ ഗമീഷ്യന്തഃ
കൃപയ ദീന-വത്സലഃ
വിവര്‍ത്തനം

അജ്ഞരായ പതിതാത്മാക്കളോട് അത്യധികം കാരുണ്യമരുളുന്ന ആ ഭക്തിവേദാന്തികള്‍ അവിടം വിട്ടുപോകുമ്പോള്‍ പരമദിവ്യോത്തമ പുരുഷന്‍ അവര്‍ക്കായി സ്വയം അരുളിയ ആ ഗുഹ്യമായ വിഷയം എനിയ്ക്ക് ഉപദേശിച്ചു തന്നു.
ശ്ലോകം 31

യേനൈവഹം ഭഗവതോ
വസുദേവസ്യ വേധസഃ
മയാനുഭവം അവിദം
യേന ഗച്ചന്തി തത്-പദം

വിവര്‍ത്തനം

ആ ഗുഹ്യമായ ജ്ഞാനം ഉപയോഗിച്ച് സര്‍വ്വചരാചരങ്ങളുടെയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ നിന്ത്രിയ്ക്കുന്ന ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ഊര്‍ജ്ജങ്ങളുടെ പ്രഭാവത്തെ വളരെ വ്യക്തമായും മനസ്സിലാക്കാന്‍ കഴിഞ്ഞു. അത്തരത്തിലുള്ള അറിവ് ഒരുവനെ അവിടത്തെ സവിധത്തിലേയ്ക്ക് മടങ്ങിവരുവാന്‍ സാധിയ്ക്കുന്ന ഉപാധിയാണെന്നുമാത്രവുമല്ല അവിടുത്തെ ദര്‍ശനവും സാദ്ധ്യമാകുന്നു.

ശ്ലോകം 32

ഏതത് സംസുചിതം ബ്രഹ്മംസ്
തപ-ത്രയ-ചികിത്സിതം
യദ് ഈശ്വരേ ഭഗവതി
കര്‍മ്മ ബ്രഹ്മണി ഭാവിതം
വിവര്‍ത്തനം

അല്ലയോ ബ്രാഹ്മണ, വ്യാസദേവ, എല്ലാ പ്രശ്നങ്ങളില്‍ നിന്നും ദുരിതാനുഭവങ്ങളില്‍ നിന്നും കരകയറുന്നതിനുള്ള വഴി എന്നത് ഒരുവന്‍ തന്‍റെ പ്രവൃത്തികളെയെല്ലാം പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീകൃഷ്ണന് അര്‍പ്പിയ്ക്കുക എന്നതാണ്. ഇതാണ് അഭിജ്ഞ മതം.

ശ്ലോകം 33

അമയോ യസ് ച ഭൂതാനാം
ജയതേ യേന സുവ്രത
തദ് ഏവ ഹി അമയം ദ്രവ്യം
ന പുനതി ചികിത്സിതം
വിവര്‍ത്തനം

അല്ലയോ പുണ്യാത്മാവേ, അത്തരം കാരണങ്ങള്‍ കൊണ്ടുണ്ടാകാവുന്ന അസുഖങ്ങള്‍ ശമനം ചെയ്യുന്നതിന് വൈദ്യശാസ്ത്രപരമായ എന്തെങ്കിലും ചികിത്സാവിധികളുണ്ടോ?

ശ്ലോകം 34

ഏവം നൃണാം ക്രിയ-യോഗഃ
സര്‍വേ സംസൃതി-ഹേതവഃ
ത ഏവാത്മ-വിനശയ
കല്പന്തേ കല്പിതഃ പരേ
വിവര്‍ത്തനം

അങ്ങനെ തന്‍റെ എല്ലാ പ്രവൃത്തികളും ഭഗവാന് വേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന മനുഷ്യര്‍, അത്തരം പ്രത്യേക പ്രവര്‍ത്തനങ്ങളിലൂടെ ഉളവാകുന്ന ശാശ്വതമായ ബന്ധനങ്ങള്‍ ഫലേച്ഛയോടെയുള്ള ഭൌതിക പ്രവര്‍ത്തനങ്ങളാകുന്ന വൃക്ഷത്തിന്‍റെ നാശത്തിന് കാരണമാകുന്നു.

ശ്ലോകം 35

യദ് അത്ര ക്രിയതേ കര്‍മ
ഭഗവത്-പരിതോഷണം
ജ്ഞാനം യത് തദ് അധീനം ഹി
ഭക്തി-യോഗ-സമന്വിതം
വിവര്‍ത്തനം

ഈ ജന്മത്തില്‍ നാം ഭഗവാന്‍റെ പ്രവര്‍ത്തന സംതൃപ്തിക്കനുസരണമായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ അതിനെ ഭക്തി-യോഗം എന്നു വിളിയ്ക്കുന്നു, അല്ലെങ്കില്‍ ആത്മീയമായ ഭക്തിയുത ഭവദ്സേവ എന്നോ വിളിയ്ക്കാം, കൂടാതെ എന്തിനെയാണൊ ജ്ഞാനം എന്ന് വിളിയ്ക്കുന്നത് അത് അവിടെ ഒരു അനുബന്ധ ഘടകമായി നിലനില്‍ക്കുകയും ചെയ്യുന്നു.
ശ്ലോകം 36

കുര്‍വന യത്ര കര്‍മണി
ഭഗവച്-ചിക്സയാസകൃത്
ഗൃണന്തി ഗുണ-നാമാനി
കൃഷ്ണസ്യാനുസ്മരന്തി ച
വിവര്‍ത്തനം

പരമദിവ്യോത്തമ പുരുഷനായ ഭഗവാന് ശ്രീ കൃഷ്ണന്‍റെ ആജ്ഞാനുവര്‍ത്തികളായി നാം നമ്മുടെ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, ഒരുവനില്‍ അനുനിമിഷം അവിടുത്തെ നാമ-ഗുണാദി സ്മരണകള്‍ നിലനില്‍ക്കുന്നു.

ശ്ലോകം 37

ഓം നമോ ഭഗവതേ തുഭ്യം
വസുദേവായ ധീമഹി
പ്രദ്യുംനയാനിരുദ്ധായ
നമഃ സങ്കര്‍ഷണായ ച
വിവര്‍ത്തനം

നമുക്കെല്ലാവര്‍ക്കും വസുദേവന്‍റെയും അവിടുത്തെ ഭാഗിക വിസരണങ്ങളായ പ്രദ്യുംനന്‍റെയും, അനിരുദ്ധന്‍റെയും സംങ്കര്‍ഷണന്‍റെയും മഹിമാനങ്ങളെ വാഴ്ത്തി സ്തുതിയ്ക്കാം.

ശ്ലോകം 38

ഇതി മൂര്‍ത്തി-അഭിധാനേന
മന്ത്ര-മൂര്‍ത്തീം അമൂര്‍ത്തികം
യജതേ യജ്ന-പൂരുഷം
സ സമ്യഗ് ദര്‍ശനഃ പുമാന്‍
വിവര്‍ത്തനം

അങ്ങനെ അവിടുന്ന് നാളെയുടെ പ്രവചനങ്ങളുള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാകുകയും, ഭൌതികരൂപമില്ലാത്ത ആത്മീയ ശബ്ദത്തിന്‍റെ പ്രതിനിധിയായ പരമദിവ്യോത്തമപുരുഷനായ വിഷ്ണുവാകുകയും എല്ലാവരാലും ആരാധിയ്ക്കപ്പെടുകയും ചെയ്യുന്നു.

ശ്ലോകം 39

ഇമം സ്വ-നിഗമം ബ്രഹ്മണ്‍
അവേത്യ മദ്-അനുഷ്ഠിതം
അദന്‍ മേ ജ്ഞാനം ഐശ്വര്യം
സ്വാസ്മിന് ഭാവം ച കേശവഃ
വിവര്‍ത്തനം

അല്ലയോ ബ്രാഹ്മണാ, അങ്ങനെ പരമപിതാവായ ഭഗവാന്‍റെ കൃപയാല്‍ വേദങ്ങളുടെ പല നിഗൂഢ ഭാഗങ്ങളിലായി ഗുപ്തമായിരിയ്ക്കുന്ന ജ്ഞാന ശകലങ്ങളെ എനിയ്ക്ക് സംഭാവനയായി ലഭിച്ചു, അതിനുശേഷം ആത്മീയ ഐശ്വര്യങ്ങള്‍ അങ്ങെന്നില്‍ ചൊരിഞ്ഞു, അതിനുശേഷം അവിടുത്തെ ഏറ്റവും അടുത്ത ജീവസത്തകള്‍ക്ക് മാത്രം നല്‍കുന്ന സ്നേഹയുതമായ ഭക്തിയുതസേവനം അവിടുന്നെന്നില്‍ വര്‍ഷിച്ചു.

ശ്ലോകം 40

ത്വം അപി അദാഭ്ര-ശ്രുത വിശ്രുതം വിഭോഃ
സമാപ്യതേ യേന വിദം ബുഭുത്സിതം
പ്രഖ്യാഹി ദുഃഖൈര്‍ മുഹുര്‍ അര്‍ദിതാത്മനം
സങ്ക്ലേശ-നിര്‍വാണം ഉഷന്തി നാന്യഥാ
വിവര്‍ത്തനം

അതുകൊണ്ട് ദയവായി വേദസാഗരത്തിന്‍റെ അനന്തശായിയില്‍ വര്‍ത്തിയ്ക്കുന്ന അങ്ങ് ഞങ്ങള്‍ക്കുവേണ്ടി കൃപാവാരിധിയായ ഭഗവാന്‍റെ പ്രവൃത്തികളെക്കുറിച്ച് വിവരിച്ചു തന്നാലും അതുവഴി മഹപണ്ഡിതന്മാരുടെ ആശകള്‍ തൃപ്തമാവുമെന്ന് മാത്രവുമല്ല അതേ സമയം ലോകം മുഴുവനുമുള്ള ജീവസത്തകളുടെ ഭൌതിക കെട്ടുപാടുകളില്‍ കുടുങ്ങിയ ജീവിതപ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്തരം കെട്ടുബന്ധങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് മറ്റൊരു മാര്‍ഗ്ഗവും ഇല്ല തന്നെ.

ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം അഞ്ചിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.

3 comments:

എന്‍റെ ഗുരുനാഥന്‍ said...

അല്ലയോ മഹമുനേ, പരമദിവ്യോത്തമ പുരുഷനെക്കുറിച്ച് ശ്രവിയ്ക്കുന്നതിനുള്ള രുചി കൈവന്ന നിമിഷത്തില്‍ തന്നെ ഭഗവാനോടുള്ള എന്‍റെ ശ്രദ്ധ മാലിന്യരഹിതമായി. അങ്ങനെ എന്‍റെ രുചി രൂപപ്പെടുംന്തോറും സൂക്ഷ്മവും സ്ഥൂലവുമായ പുറം ചട്ടകള് എന്‍റെ തന്നെ അജ്ഞതയാല്‍ സൃഷ്ടിയ്ക്കപ്പെട്ടതാണെന്നെനിയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞു, കൂടാതെ ഞാനും ഭഗവാനും ആത്മീയ സത്തകളാണെന്ന് മനസ്സിലാക്കുവാനും കഴിഞ്ഞു.

എന്‍റെ ഗുരുനാഥന്‍ said...

അങ്ങനെ തന്‍റെ എല്ലാ പ്രവൃത്തികളും ഭഗവാന് വേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന മനുഷ്യര്‍, അത്തരം പ്രത്യേക പ്രവര്‍ത്തനങ്ങളിലൂടെ ഉളവാകുന്ന ശാശ്വതമായ ബന്ധനങ്ങള്‍ ഫലേച്ഛയോടെയുള്ള ഭൌതിക പ്രവര്‍ത്തനങ്ങളാകുന്ന വൃക്ഷത്തിന്‍റെ നാശത്തിന് കാരണമാകുന്നു.

എന്‍റെ ഗുരുനാഥന്‍ said...

അല്ലയോ ബ്രാഹ്മണാ, അങ്ങനെ പരമപിതാവായ ഭഗവാന്‍റെ കൃപയാല്‍ വേദങ്ങളുടെ പല നിഗൂഢ ഭാഗങ്ങളിലായി ഗുപ്തമായിരിയ്ക്കുന്ന ജ്ഞാന ശകലങ്ങളെ എനിയ്ക്ക് സംഭാവനയായി ലഭിച്ചു, അതിനുശേഷം ആത്മീയ ഐശ്വര്യങ്ങള്‍ അങ്ങെന്നില്‍ ചൊരിഞ്ഞു, അതിനുശേഷം അവിടുത്തെ ഏറ്റവും അടുത്ത ജീവസത്തകള്‍ക്ക് മാത്രം നല്‍കുന്ന സ്നേഹയുതമായ ഭക്തിയുതസേവനം അവിടുന്നെന്നില്‍ വര്‍ഷിച്ചു.