Tuesday, April 17, 2007

ദിവ്യദേശങ്ങള്‍ - 9. തിരുവല്ല


തിരുവല്ല എന്ന ഈ ദിവ്യദേശം തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്ന് മൈല്‍ അകലെയായി കാണപ്പെടുന്നു. കൊല്ലം –എറണാകുളം റെയില്‍വേ പാതയ്ക്കിടയിലാണിത് സ്ഥിതിചെയ്യുന്നത്. കോട്ടയം വഴി പോകുന്ന ബസ്സുകളിലും നമുക്കിവിടെ എത്തിച്ചേരാവുന്നതാണ്. താമസത്തിനായി ഇവിടെയും ക്ഷേത്രം വക സത്രം ലഭ്യമാണ് .

സ്ത്രീ ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത തിരുപ്പന്‍ ആള്‍വാര്‍ സന്നിധി ഇവിടെയുണ്ടെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.


ശിവ ഭൂതങ്ങളില്‍ പ്രധാനിയായ കണ്ഡകര്‍ണ്ണന്‍റെ പ്രവൃത്തികള്‍ വളരെ വിചിത്രവും ഭീകരവുമായിരുന്നു. കൂടാതെ അയാളുടെ രൂപവും കാണുന്ന മാത്രയില്‍ തന്നെ ആരെയും പേടിപ്പിയ്ക്കുന്ന തരത്തില്‍ വികൃതവുമായിരുന്നു. ശിവപ്പെരുമാളിന് വേണ്ടി ബലി നല്കലായിരുന്നു അതും നരബലി അര്‍പ്പിയ്ക്കലായിരുന്നു അയാളുടെ ഇഷ്ട വിനോദം. ഇതറിഞ്ഞ രുദ്രന്‍ ഒരിയ്ക്കല്‍ കണ്ഡകര്‍ണ്ണനെ ഉപദേശിയ്ക്കുകയും ശാന്ത സ്വരൂപിയായ ശ്രീമന്‍ നാരായണനെ ആരാധിയ്ക്കാന്‍ അവനോട് നിര്ദ്ദേശിയ്ക്കുകയും ചെയ്തു. അതിലൂടെ മുക്തി ലഭിയ്ക്കുമെന്നും പരമ പദം പ്രാപിയ്ക്കാമെന്നും രുദ്രന്‍, കണ്ഡകര്ണ്ണനെ ഉപദേശിച്ചു. ഇതു കേട്ടമാത്രയില്‍ തന്നെ തന്‍റെ ചെവികളില്‍ രണ്ട് മണികള്‍ കെട്ടിയിടുകയും അങ്ങനെ കണ്ഡകര്‍ണ്ണന് എകാഗ്രമായി ഭഗവാനെ ധ്യാനിയ്ക്കാന്‍ തുടങ്ങി. അങ്ങനെ അഷ്ടാക്ഷര മന്ത്രമായ ഓം നമോ നാരായണ ജപിയ്ക്കുകയും തന്‍റെ ഏകാഗ്രമായ തപസ്യകളിലൂടെ കണ്ഡകര്‍ണ്ണന്‍ മുക്തിയെ പ്രാപിയ്ക്കുകയും ചെയ്തു.

പണ്ട് പണ്ട് ഈ സ്ഥലത്ത് വളരെ നല്ലോരു സ്ത്രീ താമസിച്ചിരുന്നു, ശംങ്കരമംഗല തെന്മൈ എന്നായിരുന്നു അവരുടെ നാമം. ശ്രീമന്‍ നാരായണനോട് വളരെയധികം ഭക്തി തോന്നിയ അവര്‍ ഏകാദശി ദിനങ്ങളിലെല്ലാം ഉപവാസമനു‍ഷ്ഠിച്ചു പോന്നു, കൂടാതെ ഉപവാസം അവസാനിച്ചു കഴിഞ്ഞാലുടന് തന്നെ ഏതെങ്കിലും ഒരു ബ്രഹ്മചാരിക്ക് ഭക്ഷണം നല്‍കുക പതിവായിരുന്നു. അങ്ങനെ ഒരു ഏകാദശി ദിവസം ആ സ്ത്രീ രത്നം ഭക്ഷണം കൊടുക്കുന്നതിനായി ഒരു ബ്രഹ്മചാരിയ്ക്കായി തന്‍റെ വീടിനു പുറത്ത് കാത്തു നിന്നു. എന്നാല്‍ ആ സമയത്ത് തോലകാസുരനെന്ന രാക്ഷസന്‍ അവിടേയ്ക്ക് വരുകയും ആ സാധു സ്ത്രീയുടെ വ്രതം മുടക്കാനായി നിലകൊള്ളൂകയും ചെയ്തു. ശംങ്കരമംഗലയില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിയ്ക്കരുതെന്ന് അവന്‍ എല്ലാവരെയും വിലക്കി. ഇതില്‍ ദുഃഖാകുലയായ അവര്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് തന്നെ തന്‍റെ പ്രാര്‍ത്ഥനയുടെ ഫലമെന്നോണം ഒരു ബ്രഹ്മചാരിയുടെ രൂപത്തില്‍ ഭഗവാന്‍ അവിടേയ്ക്ക് വരുകയും ശംങ്കരമംഗലയില്‍ നിന്ന് ഭക്ഷണം സ്വീകരിയ്ക്കുകയും ചെയ്തു. ഇതുകണ്ട തോലകാസുരന്‍ അത് തടയാന്‍ ശ്രമിയ്ക്കുകയും അതിനായി ഭഗവാനുമായി ഏറ്റുമുട്ടി. യുദ്ധത്തില്‍ തോലകാസുരന്‍ കൊല്ലപ്പെടുകയും ചെയ്തു.

തോലകാസുരനെ വധിച്ചതിനുശേഷം ആ ബ്രഹ്മചാരി രൂപം ശംങ്കരമംഗലയുടെ ഗൃഹത്തിലേയ്ക്ക് കയറുകയും തനിയ്ക്കായി ഒരുക്കി വച്ചിരുന്ന ഭക്ഷണം മുഴുവനും കഴിച്ചു തീര്‍ക്കുകയും ചെയ്തു. ആ സമയം ശംങ്കരമംഗല, തന്‍റെ ധ്യാന ദൃഷ്ടിയില്‍ ബ്രഹ്മചാരി രുപത്തിലുള്ള ഭഗവാനെ ദര്‍ശിച്ചു. തത്ക്ഷണം തന്നെ സംശയ നിവൃത്തിയ്ക്കായി വക്ഷസ് മറഞ്ഞ് നിന്നിരുന്ന വസ്ത്രം മാറ്റാനായി അവര്‍ ഭഗവാനോടാവശ്യപ്പെട്ടു. വസ്ത്രം മാറ്റിയപ്പോളാ തിരുമാറില് ലക്ഷ്മീദേവിയെ അവര്‍ക്കു കാണായി. അങ്ങനെ അവിടുന്ന് തിരുവാഴ് മാര്‍ഭനെന്നും കൂടാതെ ഒരു ബ്രഹ്മചാരിയായി വന്ന് ലക്ഷ്മീ ദേവിയുടെ ദര്‍ശനം നല്കിയതിനാല്‍ അവിടുത്തെ ശ്രീ വല്ലഭന്‍ എന്നും അറീയപ്പെട്ടു തുടങ്ങി.

ഇവിടെ ലക്ഷ്മീദേവിയെ സെല്‍വ തിരുകൊഴുന്തു നാച്ചിയാരെന്നും, വാത്സല്യ ദേവിയെന്നും അറിയപ്പെടുന്നു. ഭഗവാന്‍റെ സുദര്‍ശന ചക്രത്തിന് പ്രത്യേക സന്നിധിയുണ്ടെന്നുള്ളതും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് .ഇവിടുത്തെ മൂല വിഗ്രഹം കോലപ്പിരനാണ്, തിരുവാഴ്മാര്‍ബനെന്നും അവിടുത്തെ വിളിയ്ക്കുന്നു. ഭഗവാനിവിടെയും നിന്ന തിരുക്കോലത്തിലാണ് കാണപ്പെടുന്നത്. കിഴക്കേദിശയിലാന് ഭഗവാനിവിടെ ദര്‍ശനം നല്‍കുന്നത്. നമ്മാള്‍വാരിവിടെ പത്ത് പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു. കണ്ഡകാര തീര്‍ത്ഥവും പമ്പാ നദിയുമാണിവിടുത്തെ പ്രധാന തീര്‍ത്ഥങ്ങള്‍. ചതുരംഗകോല വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.

Sunday, April 15, 2007

ദിവ്യദേശങ്ങള്‍ - 8. തിരു ആറന്മുള

കേരളത്തില്‍ ചെങ്ങന്നൂരിനടുത്തായുള്ള മറ്റൊരു ദിവ്യദേശമാണ് ആറന്മുള. ചെങ്ങന്നൂര്‍ നിന്നും ആറ് മൈല്‍ കിഴക്കായി കാണപ്പെടുന്ന ഒരു സുന്ദര ഗ്രാമമാണ് ആറന്മുള. എറണാകുളം-കൊല്ലം റോഡിലാണിത് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്ന് ഇവിടേയ്ക്ക് ബസ്സുകള്‍ ലഭ്യമാണ്. താമസ സൌകര്യത്തിനായി ഇവിടെ ദേവസ്വം വകയില്‍ ഒരു സത്രവും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

ഈ ദിവ്യദേശം നിര്‍മ്മിച്ചതും ആരാധിച്ചതും അര്‍ജ്ജുനനാണ്. ജലോത്സവങ്ങളുടെയും ചുരുളന്‍ വള്ളങ്ങളുടെയും നാടായ ആറന്മുള്യ്ക്ക് മഹാഭാരതവുമായി ഒത്തിരി ബന്ധമുണ്ട്.
പ്രധാനപ്പെട്ട ശ്രീകൃഷ്ണ ധാമങ്ങളായ ഗുരുവായൂര്‍, തൃച്ചംബരം, തിരുവാര്‍പ്, അംബലപ്പുഴ എന്നിവയിലൊന്നാണ് ആറന്മുള. ക്ഷേത്ര കവാടമുള്‍പ്പടെ നാല് തൂണുകളിലായിട്ടാണ് ചുറ്റുമതിലുണ്ടാക്കിയിരിയ്ക്കുന്നത്. കിഴക്കേ നടയ്ക്ക് 18 പടവുകളാണുള്ളത്. എന്നാല്‍ വടക്കേ നടയുടെ 57 പടവുകള്‍ താണ്ടി പമ്പയാറ്റില്‍ എത്താവുന്നതാണ് .

മഹാഭാരത യുദ്ധസമയത്ത്, എപ്പോഴാണോ ആര്‍ജ്ജുനനും കര്‍ണ്ണനും തമ്മില്‍ ഏറ്റുമുട്ടിയത്, കര്‍ണ്ണന്‍റെ രഥചക്രം ഒരുവേള ഭൂമിയില്‍ താണുപോയി. രഥത്തില്‍ നിന്ന് താഴെയിറങ്ങിയ കര്‍ണ്ണന്‍ തന്‍റെ രഥ ചക്രം പുറത്തെടുക്കുവാന്‍ പലവുരു ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല., അവിടെ നിന്നും ചക്രത്തെ ഒന്നനക്കാന്‍ കൂടി അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ സമയത്ത് കര്‍ണ്ണന്‍ അര്‍ജ്ജുനനോടായി കുറച്ച് സമയത്തേയ്ക്ക് യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ കര്‍ണ്ണന്‍റെ വാക്കുകളെ തിരസ്കരിച്ചുകൊണ്ട് തേരാളിയായ കൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരം ധനുസ്സ് കുലച്ചു കര്‍ണ്ണനെ അര്‍ജ്ജുനന്‍ വധിയ്ക്കുകയാണുണ്ടായത്.ധര്‍മ്മയുദ്ധത്തിന് വിരുദ്ധമായിട്ടാണ് അര്‍ജ്ജുനനിവിടെ പ്രവര്‍ത്തിച്ചത്, എന്നാല്‍ തന്‍റെ പ്രവൃത്തിയില്‍ അതീവ ദുഃഖാകുലനായ അര്‍ജ്ജുനന് ആ പാപത്തില്‍ നിന്ന് പുറത്തു വരാനായിട്ടാണ് ഈ ക്ഷേത്രം പണികഴിപ്പിയ്ക്കുകയും തിരുക്കുരലപ്പനാകുന്ന ആറന്മുള പാര്‍ത്ഥസാരഥിയെ ഇവിടെ സ്ഥാപിയ്ക്കുകയും ചെയ്തത്.

ഭാരത യുദ്ധത്തിനു ശേഷം അതീവ ദുഃഖാകുലരായ പാണ്ഡവ സഹോദരന്മാര്‍ രാജ്യഭാരം പരീക്ഷിത്തിനെ ഏല്പിച്ചതിനുശേഷം ഭാരതത്തിന്‍റെ നാനാ ഭാഗങ്ങളില്‍ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടു. അങ്ങനെ കേരള ദേശത്തെത്തിയ അവര്‍ പമ്പാ നദിയ്ക്കും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ഓരോ വിഷ്ണു ധാമങ്ങള്‍ സ്ഥാപിയ്ക്കുകയും ആരാധന നടത്തുകയും ചെയ്തിരുന്നു. (ചെങ്ങന്നൂരില്‍ യുധിഷ്ഠിരനും, തൃപ്പുലിയൂരില്‍ ഭീമനും, ആറന്മുളയില്‍ അര്‍ജ്ജുനനും, തിരുവന് വണ്ടൂരില്‍ നകുലനും, തൃക്കൊടിത്താനത്ത് സഹദേവനും അമ്പലങ്ങള് സ്ഥാപിച്ചു.) എന്നാല്‍ അര്‍ജ്ജുനന്‍ നിര്‍മ്മിച്ച ക്ഷേത്രം യഥാര്‍ത്ഥില്‍ നിലയ്ക്കലിലാണ് (ശബരിമലയ്ക്ക് പോകുന്ന വഴിയില്‍) പണികഴിപ്പിച്ചതെങ്കിലും ആറ് കഷ്ണം മുളച്ചീളുകള്‍ ചേര്‍ത്തുകെട്ടീയ ഒരു ചങ്ങാടത്തില്‍ അതിന്‍റെ നിഴല്‍ ഇവിടേയ്ക്ക് കൊണ്ടുവരുകയായിരുന്നു. അതുകൊണ്ടാണീ സ്ഥലത്തിന് ആറന്മുള എന്ന് പേര് വന്നത്.

വാമനമൂര്‍ത്തിയുടെ ഹംസമായാണ് ഇവിടെ ഭഗവാന്‍ അറിയപ്പെടുന്നത്. മഹഭാരത സമയത്ത് ശ്രീമന്‍ നാരായണനിവിടെ അര്‍ജ്ജുനന് വേണ്ടി സാരഥിയാവുകയാണുണ്ടായത്. വാമനമൂര്‍ത്തിയെയും നമുക്കിവിടെ കാണാം. ഭാരത യുദ്ധത്തിന്‍റെ ഒന്‍പതാം ദിവസം കൌരവ പട ഭീഷ്മരുടെ നേതൃത്വത്തില്‍ യുദ്ധത്തിനായി അണി നിരന്നു. ഭീഷ്മ പിതാമഹനെ കണ്ട അര്‍ജ്ജുനന്‍ തന്‍റെ ധനുസ്സ് നിലത്തു വച്ച് തേരിനുള്ളില്‍ യുദ്ധം ചെയ്യാനാകതെയിരുന്നു വിലപിച്ചു. ശത്രുക്കളെ വകവരുത്താനായി കൃഷ്ണനെത്ര ഉപദേശങ്ങള്‍ നല്‍കിയിട്ടൂം അര്‍ജ്ജുനനിളകിയില്ല, ഇതില്‍ കോപാക്രാന്തനായ കൃഷണന്‍ തന്‍റെ രഥത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയും രഥചക്രത്തെ കൈയ്യിലുയര്‍ത്തുകയും ചെയ്തു. ഇതുകണ്ട ഭീഷ്മര്‍ ഒരു ഭീരുവിനെ പോലെ അദ്ദേഹത്തിനു മുന്നില്‍ കീഴടങ്ങി കുമ്പിട്ട് നിന്നു. അര്‍ജ്ജുനനാട്ടെ ഭഗവാന്‍റെ പാദങ്ങളെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് വേണ്ടയെന്നഭ്യര്‍ത്ഥിച്ചു. യുദ്ധത്തില്‍ ആയുധമെടുക്കില്ല എന്ന കൃഷ്ണപ്രതിജ്ഞ്യ്ക്ക് ലംഘനമാകുമെന്നര്‍ജ്ജുനന്‍ ഭയന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഭഗവാന്‍റെ നിഴലായിരുന്നു രഥചക്രവുമായി നിലകൊണ്ടത്. അതു തന്നെയാണ് ഈ മഹാ ക്ഷേത്രത്തിന്‍റെ സൃഷ്ടി രഹസ്യവും.

ഒരിയ്ക്കല്‍ ബ്രഹ്മദേവന്‍ തന്‍റെ ജ്ഞാന ഗ്രന്ഥങ്ങളായ വേദങ്ങളെ മധുകൈതപന്മാര്‍ മോഷ്ടിച്ചുകൊണ്ട് പോകുകയും അത് തിരികെ ലഭിയ്ക്കുന്നതിനായി ഇവിടെ വന്ന് വലിയ തപസ്യകളൊക്കെ അനുഷ്ടിച്ചിരുന്നു. ഭഗവാന്‍ ബ്രഹ്മദേവനിവിടെ ദര്‍ശനമരുളുകയും സൃഷ്ടി രഹസ്യങ്ങള്‍ വീണ്ടും അദ്ദേഹത്തിന് ഉപദേശിച്ച് കൊടുക്കുകയും ചെയ്തു.

ഓണാഘോഷവും ഡിസംബര്‍-ജനുവരി മാസത്തിലുള്ള ഖാണ്ഡവ ദഹനവുമാണിവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങള്‍. ജലകേളികളുടെ നാടായ ആറന്മുളയിലേയ്ക്ക് ഒരു വഞ്ചിയില്‍ തൊട്ടടുത്തഗ്രാമത്തില്‍ നിന്ന് അരിയും മറ്റ് സദ്യവട്ടങ്ങളും ഇവിടേയ്ക്ക് കൊണ്ടുവന്ന് വള്ള സദ്യ നടത്തുന്നു. വിശന്നു വലഞ്ഞ തീര്‍ത്ഥാടകനെ ഊട്ടാന്‍ ഭഗവാന്‍ ഒരു ഭക്തനെ ഏര്‍പ്പാടു ചെയ്യുകയും അപ്രത്യക്ഷമാകുകയും ചെയ്തതായി പഴമക്കാര്‍ പറയുന്നു. ആ ഓര്‍മ്മയ്ക്കായിട്ടാണിന്നും ഇവിടെ വള്ള സദ്യ നടത്തുന്നത്.

ചുരുളന്‍ വള്ളംകളി മത്സരത്തില്‍ 39 കരകള്‍ പങ്കെടുക്കുന്നുണ്ടിവിടെ: പടിഞ്ഞാറുള്ള ചെന്നിത്തലമുതല്‍ കിഴക്കുള്ള റാന്നി വരെയുള്ള വിവിധ കരകള്‍ അവരവരുടെ സാന്നിധ്യമറിയിയ്ക്കുന്നു. ഒരു വിനോദത്തിന്‍റെ വീറും വാശിയും അതറിയണമെങ്കില്‍ ഈ മത്സരങ്ങള്‍ നാം നേരില്‍ കാണേണ്ടതാണ് .

ഇവിടുത്തെ മൂലവിഗ്രഹം തിരുക്കുരലപ്പനെന്നാണറിയപ്പെടുന്നത്. പാര്‍ത്ഥസാരഥിയെന്നാണപര നാമം. മൂലവിഗ്രഹം നിന്ന തിരുക്കോലത്തിലാണിവിടെ കാണപ്പെടൂന്നത്, തിരുമുഖ ദര്‍ശനം കിഴക്കോട്ടുമാണ്. ബ്രഹ്മദേവനും വേദവ്യാസനും ഇവിടെ ഭഗവാന് ദര്‍ശനം നല്‍കിയിട്ടുണ്ട്.
ഇവിടെ ലക്ഷ്മീദേവി പദ്മാസിനി നാച്ചിയാരെന്നാണറിയപ്പെടുന്നത്.മംഗളാശസനമായി നാമ്മാള്‍വാരിവിടെ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു. ഭഗവാനിവിടെ മഹര്‍ഷി വേദവ്യാസന്‍ ദര്‍ശനം നല്‍കിയകാരണം ഇവിടൂത്തെ പുഷ്കരണിയെ വേദവ്യാസ സരസ് എന്നണറിയപ്പെടൂന്നത് അതു കൂടാതെ ഒരു പദ്മ തീര്‍ത്ഥവും കാണപ്പെടുന്നുണ്ട്. വാമന വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.

ദിവ്യദേശങ്ങള്‍ - 7. തൃപ്പുലിയൂര്‍

കേരളത്തില്‍ ചെങ്ങന്നുര് നിന്നും മൂന്നരമൈല്‍ പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഒരു വിഷ്ണുധാമമാണ് തൃപ്പുലിയൂരെന്ന ഈ ദിവ്യദേശം. തിരുവനന്തപുരത്ത് നിന്നും കൊല്ലം-എറണാകുളം വഴി പോകുന്ന ട്രയിനില്‍ നമുക്കിവിടെ എത്തിച്ചേരാവുന്നതാണ് . ഇവിടെ താമസ സൌകര്യങ്ങളൊന്നും തന്നെയില്ല.

പഞ്ച പാണ്ഡവരിലൊരാളായ ഭീമനാണ്‍ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.ഭഗവാനിവിടെ മായപിറാന്‍ എന്നാണറിയപ്പെടുന്നത്. സപ്തര്‍ഷികളായ അത്രിമുനി, വസിഷ്ടര്‍, കശ്യപമുനി, ഗൌദമമുനി, ഭരദ്വാജമുനി വിശ്വമിത്രമുനി, ജമദഗ്നിമുനി എന്നിവര്‍ പോര്‍ക്കൊടി നാച്ചിയാരോടും ഇന്ദ്രനോടുമൊപ്പം ഭഗവാനെ പൂജിയ്ക്കുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു.

ഒരിയ്ക്കല്‍ ശിബി ചക്രവര്‍ത്തിയുടെ മകനായ വിരുക്ഷദര്‍ബി ഭരിച്ചിരുന്ന രാജ്യത്ത് വെള്ളപ്പൊക്കമുണ്ടാവുകയും അതിലൂടെ രാജ്യം കൃഷിയും സമ്പത്തും സൌന്ദര്യവും നശിച്ച് ദാരിദ്രത്തീലേയ്ക്ക് കൂപ്പ് കുത്താന്‍ തുടങ്ങി. ആ പ്രതിസന്ധിഘട്ടത്തില്‍ രാജാവ് താനെന്തെങ്കിലും ദാനധര്‍മ്മങ്ങള്‍ നടത്തിയാല്‍ അതൊരുപക്ഷെ എന്‍റെ രാജ്യത്തിലെ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ തിരിച്ചു കൊണ്ടു വന്നേയ്ക്കും എന്ന് ചിന്തിച്ചു. അതിനുവേണ്ടി അദ്ദേഹം സപ്തര്‍ഷികള്‍ക്കായി ദാനധര്‍മ്മം നടത്താന്‍ തീരുമാനിച്ചു.എന്നാല്‍ സപ്തര്‍ഷികള്‍ ആ ദാനം നിരസിയ്ക്കുകയാണുണ്ടായത്. അതിനുകാരണം ഏതെങ്കിലും ഒരു രാജ്യത്ത് പട്ടിണിയോ കടുത്ത ദാരിദ്ര്യമൊ അസുഖങ്ങള്‍ ബാധിയ്ക്കുകയോ ചെയ്താല്‍ അതൊക്കെ അപ്പോള്‍ അവിടം ഭരിയ്ക്കുന്ന രാജാവിന്‍റെ എന്തോ പാപകര്‍മ്മം കൊണ്ടാണെന്ന് അവര്‍ക്കറിയാമായിരിന്നു. അത് കൊണ്ട് അവര്‍ വിരുക്ഷദര്‍ബിയുടെ ദാനം നിരസിയ്ക്കുകയും അദ്ദേഹത്തിനെന്തോ കുറവുകളുണ്ടെന്ന് കരുതുകയും ചെയ്തു.

എന്നാല്‍ എങ്ങനെയെങ്കിലും സപ്തര്‍ഷികള്‍ക്ക് ദാനം നല്‍കണമെന്നദ്ദേഹം തീരുമാനിയ്ക്കുകയും അതിനായി കൊട്ടാരം ഭൃത്യരോട് സ്വര്‍ണ്ണ നാണയങ്ങള്‍ തങ്ങളര്പ്പിയ്ക്കുന്ന ഫലമൂലാദികളില്‍ ഒളിപ്പിച്ച് സപ്തര്‍ഷികള്‍ക്കായി നല്‍കുവാന്‍ അവരെ ചട്ടംകെട്ടുകയും ചെയ്തു. അതിലൂടെ തന്‍റെ ദാനം നിറവേറ്റാമെന്ന് വിരുക്ഷദര്‍ബി വിചാരിച്ചു. പക്ഷെ തങ്ങളുടെ ജ്ഞാനദൃഷ്ടിയാല്‍ അക്കാര്യം മനസ്സിലാക്കിയ സപ്തര്‍ഷികള്‍ ഫലമൂലാദികളും നിരസിച്ചു.

ഫലമൂലാദികളും നിരസിച്ച സപ്ത ഋഷികളോട് കോപാക്രാന്തനായിത്തീര്‍ന്ന വിരുക്ഷദര്‍ബി തന്‍റെ കോപം അടക്കാന്‍ കഴിയാതെ സപ്തര്‍ഷികളെയും വധിയ്ക്കുന്നതിലേയ്ക്കായി തീരുമാനിച്ചു. തന്‍റെ ക്രൂരമായ മനസ്സിലൂടെ ചിന്തിച്ച് ഒരു യാഗം തുടങ്ങാന്‍ രാജാവ് തീരുമാനിച്ചു. അങ്ങനെ വിരുക്ഷദര്‍ബി യാഗത്തിലൂടെ കൃത്യ എന്ന ഒരു അസുരസ്ത്രീയെ (രാക്ഷസിയെ) സൃഷ്ടിയ്ക്കുകയും സപ്തര്‍ഷികളെ വധിയ്ക്കാനായി അവളോട് ആജ്ഞാപിയ്ക്കുകയും ചെയ്തു.
എന്നാലിതറിഞ്ഞ ഭഗവാന്‍ കൃത്യയെ നശിപ്പിയ്ക്കുന്നതിനായി ഇന്ദ്രനെ അവിടേയ്ക്കയച്ച് സപ്തര്ഷികളെ രക്ഷിയ്ക്കുകയാണുണ്ടായത്. അങ്ങനെ സപ്തര്ഷികളെ രക്ഷിച്ച ഭഗവാന്‍ അവര്ക്ക് മുക്തി നല്‍കുകയും ചെയ്തു.

ഈ ധാമം നിര്‍മ്മിച്ചതും പ്രതിഷ്ഠിച്ചതുമെല്ലാം ഭീമന്‍ തന്നെയാണ് . പുറമെ നിന്നു നോക്കുമ്പോള്‍ നമുക്ക് ഈ ക്ഷേത്രം ഭൂ നിരപ്പില്‍ നിന്നു അല്പം ഉയരെയാണെന്ന് തോന്നും. ചതുരാകൃതിയിലുള്ള ക്ഷേത്രത്തിലേയ്ക്ക് കുറച്ച് പടവികള്‍ കയറി ക്ഷേത്രത്തിലേയ്ക്ക് നേരിട്ട് പ്രവേശിയ്ക്കാവുന്ന തരത്തിലാണിത് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ദ്വജസ്തംഭം (കൊടിമരം) കിഴക്ക് ദിശയിലേയ്ക്കാണ് സ്ഥിതിചെയ്യുന്നത് കൂടാതെ അതെപ്പോഴും തിളങ്ങി കാണപ്പെടൂന്നു.

പ്രകാരത്തിലൂടെ നാം മുന്നോട്ട് പോകുമ്പോള്‍ മൂലവിഗ്രഹത്തിനിരുവശവുമായി ഗര്‍ഭ്ഗൃഹത്തിന് പുറത്തായി ദ്വാരപാലകരും കാണപ്പെടൂന്നു. മുലപ്രതിഷ്ഠയായ മായപിരാനിവിടെ നിന്ന തിരുക്കോലത്തിലാണ് കാണപ്പെടുന്നത്. അതിനു മുന്നിലായി മൂന്നോ നാലോ അടി പൊക്കത്തില്‍ ഒരു മനോഹരമായ മണ്ഡപവും കാണപ്പെടൂന്നു. അതില്‍ ധാരാളം ചിത്രത്തുണുകളും മറ്റുമായി വളരെ മനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു.

മാസം തോറുമുള്ള തിരുവോണ നക്ഷത്രനാള്‍ ഇവിടെ വലിയ വിശേഷമാണ് കൂടാതെ ആവണി മാസത്തിലെ ജന്മാഷ്ടമിയും ഇവിടെ കേമമായി ആഘോഷിച്ചു വരുന്നു. അതു കൂടാതെ എല്ലാവര്‍ഷവും ജാനുവരി മാസം 15ന് അമ്പലത്തില്‍ ഗജവീരന്‍റെ പുറത്തേറി ഭഗവാന്‍ പ്രകാരത്തിലൂടെ എഴുന്നള്ളത്ത് നടത്താറുണ്ട്.ഭഗവാനിവിടെ കിഴക്ക് ദിശയിലാണ് ദര്‍ശനമരുളുന്നത്.ലക്ഷ്മീ ദേവിയിവിടെ പോര്‍ക്കൊടി നാച്ചിയാരെന്നറിയപ്പെടുന്നു.. നമ്മാള്‍വരിവിടെ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. തിരുമങൈയാള്‍വാരും ഇവിടെ ഭഗവാന്‍റെ ദര്‍ശനമെടുത്തിട്ടുണ്ട്. പൂന്‍സുന തീര്‍ത്ഥം, പ്രഗ്ന സരസ്സ് എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികള്‍. പുരുഷോത്തമ വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.